മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Thursday, June 26, 2008

മിസ്സ്ഡ്‌ കോളും കാറിലെ പാട്ടും

സംഗതി റിട്ടയേര്‍ഡ്‌ പ്ലസ്‌ ടു പ്രധാന അദ്ധ്യാപികയൊക്കെയാണെങ്കിലും എന്റെ മാതാശ്രീ അബദ്ധങ്ങളും മണ്ടത്തരങ്ങളും കാണിക്കുന്നതില്‍ PHD യ്ക്ക്‌ പഠിക്കുകയാണ്‌...

കുറച്ച്‌ നാള്‍ മുന്‍പ്‌ എന്റെ ഫോണില്‍ വിളിയ്ക്കുമ്പോള്‍ ഒരു പാട്ട്‌ കേള്‍ക്കുന്നതായി അനിയന്‍ റിപ്പോര്‍ട്ട്‌ ചെയ്തു. 'ദൈവമേ.. റിംഗ്‌ ടോണ്‍ സബ്സ്ക്രൈബ്‌ ചെയ്യാതെ തന്നെ ഇവന്മാര്‍ സെറ്റ്‌ ചെയ്തോ?' എന്ന് വിചാരിച്ച്‌ ടെന്‍ഷനിടിച്ചിരിയ്ക്കുമ്പോള്‍ ഒരു മെസ്സേജ്‌ വന്നു. 'നിങ്ങല്‍ ഇപ്പോള്‍ ട്യൂണ്‍ സര്‍വ്വീസിന്റെ ഫ്രീ ട്രയല്‍ പിരീഡിലാണ്‌.. വേണമെങ്കില്‍ സ്ഥിരമായി ഇഷ്ടമുള്ള ടോണ്‍ തിരഞ്ഞെടുക്കാം... മാസം 30 രൂപ അധികം നല്‍കണം..' എന്ന്..


'ഓ.. ഇനി ഏത്‌ പാട്ട്‌ ഇടണം... ആരൊക്കെ വിളിച്ചാല്‍ ഏതൊക്കെ പാട്ട്‌ ആപ്റ്റ്‌ ആയിരിയ്ക്കും.. ഇതൊക്കെ ആലോചിച്ച്‌ ടെന്‍ഷനടിയ്ക്കാന്‍ വയ്യ' എന്ന കാരണത്താല്‍ (30 രൂപ അധികം കൊടുക്കാനുള്ള മടിയാണ്‌ എന്ന് അസൂയാലുക്കള്‍ പറയുമെങ്കിലും) ആ മെസ്സേജ്‌ കിട്ടിയപാടേ അങ്ങ്‌ ഡിലീറ്റ്‌ ചെയ്തു.

അപ്പോഴാണ്‌ അനിയന്‍ വിളിച്ച്‌ മറ്റൊരു കാര്യം അറിയിച്ചത്‌...

എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മിസ്സ്ഡ്‌ കോള്‍ ചെയ്താല്‍ ഞാന്‍ തിരിച്ച്‌ വിളിച്ചോളാമെന്ന് പണ്ടേ ശട്ടം കെട്ടിയിരുന്നതിനാല്‍ അമ്മ എന്നെ പതിവുപോലെ മിസ്സ്ഡ്‌ കോള്‍ ചെയ്തു. അമ്മയുടെ മിസ്സ്ഡ്‌ കോള്‍ എന്ന് പറഞ്ഞാല്‍ ഒരു മൂന്ന് പ്രാവശ്യമെങ്കിലും റിംഗ്‌ ചെയ്യണം എന്നതാണ്‌. ഇത്തവണ റിങ്ങിനു പകരം പതിവിലും വിപരീതമായി എന്റെ മൊബൈലില്‍ പാട്ട്‌ കേട്ട്‌ അമ്മ പറഞ്ഞു അത്രേ..

"അവന്‍ കാറില്‍ പാട്ട്‌ വച്ചിരിയ്ക്ക്യാണെന്ന് തോന്നുന്നു..."

Wednesday, March 12, 2008

ഐ. ഐ. ഓ.

ഈയിടെ ഒരു ബാങ്കിന്റെ പരസ്യം ടി.വി. യില്‍ കാണുകയുണ്ടായി. 'നിങ്ങള്‍ക്കു വേണ്ടി ഞങ്ങളും മാറുന്നു' എന്നോ മറ്റോ ആണ്‌ അതിന്റെ സാരാംശം.

അതില്‍ ക്രിക്കറ്റ്‌ കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ ഭര്‍ത്താവിനോട്‌ ഭാര്യ ഒരു ഷോട്ടിനെക്കുറിച്ച്‌ അഭിപ്രായം പറയുന്നു.. 'സ്ക്വയര്‍ സ്ലൈസ്‌...' എന്ന്. ഭര്‍ത്താവു അത്‌ 'സ്ക്വയര്‍ കട്ട്‌' എന്ന് തിരുത്തിക്കൊടുക്കുന്നു..

മേല്‍പ്പറഞ്ഞതിന്റെ ഉദ്ദേശമെന്തെന്നാല്‍, പലര്‍ക്കും ഒട്ടും അറിഞ്ഞുകൂടാത്ത മേഖലകള്‍ (ജനറല്‍ നോളജ്‌) ഉണ്ടെന്നതാണ്‌.

എന്റെ ധര്‍മ്മപത്നിയും അത്തരം കാര്യങ്ങളില്‍ വിഭിന്നയല്ല... ക്രിക്കറ്റിന്റെ വിജ്ഞാനത്തിന്റെ കാര്യത്തില്‍ ആളൊരു ചെറിയൊരു പുലിയാണെന്നാണ്‌ വയ്പ്പ്‌.. പക്ഷെ, തീരെ കപ്പാസിറ്റി പോരാത്ത മേഖലകളും കാണുമല്ലോ...

ചെറിയൊരു സംഭവം.....

ഞാന്‍ കാര്‍ ഡ്രൈവ്‌ ചെയ്യുമ്പോള്‍ സൈഡിലോ പിന്‍ സീറ്റിലോ മിന്നൂസിനോടൊപ്പം ഇരുന്ന് വല്ല്യ അഭിപ്രായം പറഞ്ഞാല്‍ മതിയല്ലോ... അതായത്‌, കാര്‍ ഒന്ന് ബ്രേക്കിടുകയോ എന്റെ അഹങ്കാരത്തിന്‌ ഒന്ന് റാഷ്‌ ആയി ഓടിക്കുകയോ ചെയ്യുമ്പോള്‍ 'ഇതിലും ഭേദം ട്രാന്‍സ്പോര്‍ട്ട്‌ ബസ്സാണല്ലോ...' എന്ന ഡയലോഗ്‌ കേട്ട്‌ കേട്ട്‌ മടുത്തപ്പോള്‍ 'എന്നാ നീ ഇവിടെ ഇറങ്ങി ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിന്‌ പോരേ..' എന്ന് ഞാന്‍ ഉപദേശിക്കുന്നതും പതിവായി.

ഈയിടെ, കാറിലിരുന്നുകൊണ്ട്‌ മുന്നിലേയ്ക്ക്‌ നോക്കിക്കൊണ്ട്‌ 'അയ്യയ്യോ....' എന്നൊരു പറച്ചില്‍..

"എന്തേ... എന്തു പറ്റീ..???" എന്തോ അത്യാഹിതം കണ്ടിട്ടാണെന്ന് വിചാരിച്ച്‌ ഞാന്‍ ചോദിച്ചു.

"എന്ത്‌ പറ്റാന്‍... ദേ മുന്നില്‍ പോകുന്ന വണ്ടിയാണ്‌ ഞാന്‍ പറഞ്ഞത്‌..."

അപ്പോഴാണ്‌ ഞാന്‍ മുന്നിലെ കാര്‍ ശ്രദ്ധിച്ചത്‌.

ഹുണ്ടായ്‌ കമ്പനിയുടെ i10. അതിനെയാണ്‌ പുള്ളിക്കാരത്തി വായിച്ചത്‌ 'ഐ ഐ ഓ..'

Monday, September 24, 2007

വൈക്ലബ്യത്തിലാക്കുന്ന സംശയങ്ങള്‍

കുട്ടികളുടെ സംശയങ്ങള്‍ക്ക്‌ പലപ്പോഴും ഉത്തരം മുട്ടിപ്പോകുന്ന അച്ഛനമ്മമാരുണ്ട്‌.

എന്റെ അനുജത്തി അവളുടെ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകനെ പഠിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ നേരിടേണ്ടിവന്ന ഒന്ന് രണ്ടെണ്ണം..

രാഷ്ട്രപിതാവ്‌ ഗാന്ധിജിയാണെന്ന് പറഞ്ഞ്‌ കൊടുക്കുന്നതിനിടയില്‍ അവന്‍ ചോദിച്ച ചോദ്യം...

"അപ്പോ രാഷ്ട്രമാതാവാരാ??"

"രാഷ്ട്രമാതാവൊന്നുമില്ല.. നീ ഈ പറയുന്നത്‌ പഠിയ്ക്ക്‌.."

"അപ്പോ ഗാന്ധിജി കല്ല്യാണം കഴിച്ചിട്ടില്ലേ..???"

പഠിപ്പിക്കല്‍ തുടര്‍ന്നു...

"----- ലൂടെ നടക്കണം..."

"റോഡിലൂടെ നടക്കണം.." ഉത്തരം വന്നു.

"എടാ.. റോഡിലൂടെ നടന്നാല്‍ വണ്ടി ഇടിയ്ക്കില്ലേ.... ഫുഡ്‌ പാത്തിലൂടെ നടക്കണം എന്നാണ്‌..."

"അവിടെ നിറയെ പുല്ലല്ലേ... പാമ്പ്‌ കടിയ്ക്കില്ലേ???" ന്യായമായ ചോദ്യം...

Monday, September 10, 2007

അനൗണ്‍സ്‌ മെന്റും തിരുത്തും

ഇത്തവണത്തെ കമ്പനി ഓണാഘോഷത്തിന്‌ കലാപരിപാടികള്‍ക്ക്‌ മുന്നോടിയായി അനൗണ്‍സ്‌ മെന്റ്‌ ചെയ്യാന്‍ ആരും സജീവമായി മുന്നോട്ടുവരാത്തതിനാല്‍ അല്‍പം അവതാരകന്റെ റോള്‍ എനിയ്ക്കും നിര്‍വ്വഹിക്കേണ്ടിവന്നു.

പ്രാര്‍ത്ഥനയ്ക്ക്‌ ശേഷം അടുത്ത പരിപാടി തിരുവാതിരക്കളിയാണെന്നും അതിന്‌ മുന്നോടിയായി അല്‍പം ഡയലോഗ്‌ കാച്ചണമെന്നും പറഞ്ഞ്‌ എന്റെ സുഹൃത്ത്‌ മൈക്ക്‌ എന്റെ കായ്യിലേല്‍പ്പിച്ചു.

അങ്ങനെ കയ്യില്‍ കിട്ടിയ മൈക്കിനെ നോക്കി ഞാനങ്ങ്‌ കാച്ചി...

"കേരളത്തിന്റെ ഐശ്വര്യത്തിന്റെ പ്രതീകമായ, ഓണക്കാലത്തിന്റെ മനോഹാരിത പ്രകടമാക്കുന്ന ഒരു കലാരൂപമാണ്‌ അടുത്തത്‌... നമ്മുടെ കമ്പനിയിലെ സുന്ദരിമാരായ സഹപ്രവര്‍ത്തകരുടെ ഒരു പ്രദര്‍ശനം..."

ഡയലോഗ്‌ കേട്ട്‌ മറ്റുള്ളവര്‍ ഞെട്ടിയോ എന്നറിയില്ല.. ഞാന്‍ ചെറുതായൊന്ന് ഞെട്ടി... ഡയലോഗ്‌ ഇത്ര ഭീകരമാകുമെന്ന് ഞാന്‍ പോലും കരുതിയില്ല...

അനൗണ്‍സ്‌ മെന്റ്‌ കഴിഞ്ഞതും സെറ്റുമുണ്ടും മറ്റ്‌ വേഷവിധാനവുമായി ഒരു കൂട്ടം പെണ്‍കുട്ടികള്‍ സ്റ്റേജില്‍ വന്ന് സ്ലോമോഷനിലുള്ള ഈ കലാപരിപാടി (തിരുവാതിരക്കളി) തുടങ്ങി.

സ്റ്റേജിലുള്ളവരെ അല്‍പനേരം നോക്കിയ ശേഷം എന്റെ സുഹൃത്ത്‌ എന്നോട്‌ ഒരു ഉപദേശം..

"ആ അനൗണ്‍സ്‌ മെന്റില്‍ രണ്ട്‌ തിരുത്തുണ്ട്‌ എന്ന് പറയണം....'സുന്ദരിമാരായ' എന്ന പദം പിന്‍ വലിക്കണം.. പിന്നെ, 'പ്രദര്‍ശനം ഉണ്ടായിരിക്കുന്നതല്ല' എന്നും പറയണം"

Tuesday, July 24, 2007

ഡയാനയുടെ മരണം

കൃഷ്ണന്‍ ഡിഗ്രിക്ക്‌ മുകളില്‍ വല്ല്യ ഡിഗ്രികളൊന്നും സമ്പാദിച്ചിട്ടില്ലെങ്കിലും ഞങ്ങളുടെ ഏരിയയില്‍ കമ്പ്യൂട്ടര്‍ സെന്റര്‍ തുടങ്ങുകയും ആദ്യമായി കമ്പ്യൂട്ടര്‍ പഠിപ്പിക്കല്‍ ആരംഭിക്കുകയും ചെയ്ത പ്രശസ്തരില്‍ ഒരാളാണ്‌.

കൗമാരം ക്രിക്കറ്റ്‌ ക്ലബ്ബും ക്രിക്കറ്റുമായി നടന്ന് തീര്‍ത്തതിനാല്‍ യൗവ്വനം മാത്രമേ സിനിമാ അഭിനയഭ്രാന്തുമായി തീര്‍ക്കുവാന്‍ കിട്ടിയുള്ളൂ....

ഹെയര്‍ സ്റ്റയിലിലും മറ്റും വന്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ റോഡരുകില്‍ പാര്‍ക്ക്‌ ചെയ്ത റിയര്‍വ്യൂ മിറര്‍ ഉള്ള ഒരൊറ്റ വണ്ടിയും കൃഷ്ണന്റെ മുഖം പതിയാതെ വിട്ടുപോകാറില്ല...വൈകുന്നേരങ്ങളില്‍ സുഹൃത്തുക്കളുമായി കമ്പനി കൂടിയും കത്തിയടിച്ചും സുഖജീവിതം... ഒരു പാട്‌ സിനിമാ സെറ്റുകളില്‍ പോയിട്ടുണ്ടെങ്കിലും 5-6 സിനിമകളിലേ തല ഉള്‍പ്പെടുത്താന്‍ സാധിച്ചുള്ളൂ.. അതില്‍ 1-2 എണ്ണമേ റിലീസ്‌ ആയുള്ളൂ എന്ന് മാത്രം....

പക്ഷെ, പുള്ളിക്കാരന്റെ പൊതുവിജ്നാനമാണ്‌ ഭയങ്കരം... സാമൂഹിക രാഷ്ട്രീയ സമകാലീക വാര്‍ത്തകളൊന്നും പുള്ളിക്കാരനെ ബാധിക്കുന്നവയല്ല... പക്ഷെ, എന്തിനെക്കുറിച്ചും കൂട്ടുകാര്‍ ചര്‍ച്ചചെയ്യുമ്പോള്‍ അതില്‍ താല്‍പര്യമുള്ളപോലെ നില്‍ക്കുകയും ഇടയ്ക്ക്‌ ചില അഭിപ്രായം പറയുകയും ചെയ്യും ('അത്‌ ശരിയാ...', 'അത്‌ തന്നെ..' എന്നീ അഭിപ്രായങ്ങള്‍)...

ദിവസവും പത്രം വായിയ്ക്കും... ആദ്യപേജ്‌ പത്രത്തിന്‌ ആവശ്യമില്ലെന്ന അഭിപ്രായക്കാരനാണ്‌ കക്ഷി... സ്പോര്‍ട്ട്സ്‌ പേജും സിനിമാ പരസ്യവും മാത്രം മതി അത്രേ...

ഒരു ദിവസം പത്രങ്ങള്‍ 'ഡയാന മരിച്ചു' എന്ന വാര്‍ത്തയുമായാണ്‌ ഇറങ്ങിയത്‌....

ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളും മറ്റുമായി പത്രം നിറയെ ദിവസങ്ങളോളം ഇത്‌ തന്നെ വിഷയം... ഒരു പതിവ്‌ വൈകുന്നേരത്തെ സുഹൃത്ത്‌ സംഗമവും ചര്‍ച്ചയും...എല്ലാവരും ഡയാനയെക്കുറിച്ചും പാപ്പരാസികളുടെ കാര്യങ്ങളെക്കുറിച്ചുമെല്ലാം ഘോരഘോരം അഭിപ്രായപ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു...കൃഷ്ണനും ചര്‍ച്ചയില്‍ സജീവമായിത്തന്നെ നില്‍ക്കുന്നു. തലയാട്ടലും പതിവ്‌ അഭിപ്രായങ്ങളായ 'അത്‌ ശരിയാ...', 'അത്‌ തന്നെ..' എന്നിവയില്‍ തന്നെ പുള്ളിക്കാരന്‍ ഉറച്ച്‌ നില്‍ക്കുന്നു.

ചര്‍ച്ചയും മറ്റ്‌ കലാപരിപാടികളുമെല്ലാം കഴിഞ്ഞ്‌ തിരിച്ച്‌ വീട്ടിലേക്ക്‌ സ്കൂട്ടറില്‍ പോകുമ്പോള്‍ കൃഷ്ണന്‍ തന്റെ ഉറ്റ സുഹൃത്തും അയല്‍ക്കാരനുമായ രാജനോട്‌ ഒരു ചോദ്യം..

"ഡോ രാജാ... ആരാടോ ഈ ഡയാന????"

രാജന്‍ സ്കൂട്ടര്‍ ബ്രേക്കിട്ട്‌ നിര്‍ത്തി. എന്നിട്ട്‌ കൃഷ്ണനെ നോക്കി പറഞ്ഞു..

"ഡയാന തന്റെ $%^&##@@@**"

Tuesday, June 12, 2007

സിനിമാതിയ്യറ്റര്‍ (ഗുണപാഠം)

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌.... ചാലക്കുടിയില്‍ ഇറങ്ങുന്ന എല്ലാ സിനിമകളും കൃത്യമായി കണ്ടിരുന്ന കാലം... (എനിക്ക്‌ തിയ്യറ്റര്‍ ഉടമകള്‍ ഓണത്തിനും ക്രിസ്തുമസ്സിനും ബോണസ്സ്‌ നല്‍കാറുണ്ടെന്ന് വരെ ചില സുഹൃത്തുക്കള്‍ പറഞ്ഞ്‌ പരത്തിയിരുന്നു) സുഹൃത്തുക്കളോടൊപ്പം സെക്കന്‍ഡ്‌ ഷോ കണ്ടുകൊണ്ടിരിക്കുന്നു.. (സിനിമ ഏതെന്ന് ഓര്‍മ്മയില്ല)

സിനിമാപ്രദര്‍ശനം നടന്നുകൊണ്ടിരിക്കുമ്പോള്‍ മുന്‍ വശത്ത്‌ നിന്ന് ഏതോ ഒരു ചെറിയ കുട്ടി (കൈക്കുഞ്ഞ്‌ ആണെന്ന് തോന്നുന്നു) നിര്‍ത്താതെ കരയുന്നു.

നമ്മളെപ്പോലെ ക്ഷമയും സംസ്കാരവും (അതെന്തുമാവട്ടെ) ഉള്ളവരാകണമെന്നില്ലല്ലോ ഒരു തിയ്യറ്ററില്‍ വരുന്ന എല്ലാവരും...

കുട്ടിയുടെ കരച്ചില്‍ കേട്ട്‌ സഹികെട്ട ഏതോ ഒരുവന്‍ വിളിച്ചു പറഞ്ഞു...

"ചേച്ചീ.... ആ കുട്ടീടെ വായില്‍ പാല്‍കുപ്പി വച്ച്‌ കൊടുക്ക്‌..."

ഇത്‌ കേട്ട്‌ അഭിമാനക്ഷതമേറ്റ ചേച്ചിയുടെ ഭര്‍ത്താവ്‌ (ആയിരിയ്ക്കും) ദേഷ്യത്തോടെ തിരിച്ച്‌...

"ആരാടാ അത്‌..... എന്താടാ???... തോന്ന്യാസം പറയുന്നോ???"

ഉടനെ ഉത്തരവും വന്നു...

"ങാ... അതു ശരീ.... എന്നാപിന്നെ ആ ചേട്ടന്റെ വായിലും വച്ച്‌ കൊടുക്ക്‌...."

മറ്റുള്ളവരുടെ കൂട്ടച്ചിരിയും ചേട്ടന്റെ നിശബ്ദതയും ബാക്കി....

അന്ന് മനസ്സിലാക്കിയ ഗുണപാഠം...

ഭാവിയില്‍ കല്ല്യാണോം കഴിഞ്ഞ്‌ നിയന്ത്രണവിധേയമല്ലാതെ കരയാന്‍ സാദ്ധ്യതയുള്ള കുട്ടിയുമായി പോകുകയാണേല്‍......

Labels:

Monday, June 11, 2007

സിനിമാഭിനയം

കലാഭവന്‍ മണി ഒന്ന് വളര്‍ന്ന് പൊന്തുന്നതിനും മുന്‍പ്‌ തന്നെ ഞങ്ങളുടെ പരിസരത്ത്‌ സിനിമാ അഭിനയത്തിന്‌ വന്‍ താല്‍പര്യവും അതിനായി ചെലവഴിയ്ക്കാന്‍ സമയവും ഒരുപാടുള്ള ചിലരെങ്കിലും ഉണ്ടായിരുന്നു.

കുറേ കാലം പല ഷൂട്ടിംഗ്‌ സെറ്റുകളിലും കറങ്ങിനടന്നിട്ടും ചില സൈഡ്‌ സീനുകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നല്ലാതെ സിനിമ റിലീസ്‌ ആകുമ്പോള്‍ അതിലൊന്നും മുഖം പോയിട്ട്‌ കയ്യോ കാലോ പോലും പ്രത്യക്ഷപ്പെട്ടിരുന്നില്ല... അഥവാ പ്രത്യക്ഷപ്പെടാതിരിയ്ക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഈ അഭിനയപ്രതിഭകളില്‍ ഒരാളാണ്‌ സുബ്രഹ്മണ്യന്‍ മാഷ്‌...

സംഗീതാദ്ധ്യാപകനാണെങ്കിലും അതിന്റെ യാതൊരു അഹങ്കാരവുമില്ലാതെ എല്ലാ അണ്ടനേയും അടകോടനേയും ഓരിയിടാന്‍ പഠിപ്പിച്ചിരുന്നു. (അണ്ടനേയും അടകോടനേയും എന്ന പദങ്ങളും ഓരിയിടാന്‍ എന്ന പ്രയോഗവും ഞാനുപയോഗിച്ചത്‌ അസ്തമയന്‍ പോലും ഇദ്ദേഹത്തിന്റെ കീഴില്‍ കുറച്ചുകാലം സംഗീതം അഭ്യസിച്ചിരുന്നു എന്നതിനാലാണ്‌).

അങ്ങനെ മാഷ്‌ അഭിനയിച്ച ഒരു സിനിമ ചാലക്കുടിയില്‍ റിലീസായി.
'സാമൂഹ്യപാഠം' എന്നോ മറ്റോ ആയിരുന്നു പേരെന്ന് തോന്നുന്നു. പൊതുവേ സാമൂഹ്യപാഠം എന്ന വിഷയം സ്കൂളില്‍ തന്നെ വല്ല്യ താല്‍പര്യമില്ലാതിരുന്ന ആളുകള്‍ സിനിമയായും ഇത്‌ വന്നാല്‍ ആ ഭാഗത്തേയ്ക്ക്‌ പോകുമോ?

പക്ഷെ, വഴിയില്‍ കാണുന്നവരേയും നാട്ടുകാരേയും വീട്ടുകാരേയും മാഷ്‌ തീയ്യറ്ററിലേയ്ക്ക്‌ ഓടിച്ചുകയറ്റുകയോ സ്പോണ്‍സര്‍ ചെയ്യുകയോ ചെയ്തു.

സിനിമാതിയ്യറ്ററിന്റെ വാതില്‍ പുറത്ത്‌ നിന്ന് പൂട്ടില്ലെന്ന ധൈര്യത്തില്‍ മാത്രം പലരും ആ സാഹസത്തിന്‌ മനസ്സില്ലാമനസ്സോടെ തയ്യാറാവുകയും ചെയ്തു.

മാഷ്‌ തന്റെ ഭാര്യയെ തന്റെ അഭിനയം കാണിയ്ക്കാന്‍ ടിക്കറ്റ്‌ എടുത്ത്‌ തിയ്യറ്ററില്‍ കൊണ്ടുപോയി.

സിനിമയില്‍ അങ്ങനെ മുഴുകിയിരുന്ന് ബോറടിച്ച ഭാര്യ സ്ക്രീനില്‍ നിന്ന് മുഖം തിരിച്ച സമയം...

പെട്ടെന്ന് മാഷ്‌ വെപ്രാളപ്പെട്ട്‌ സ്ക്രീനിലേയ്ക്ക്‌ വിരല്‍ ചൂണ്ടിക്കൊണ്ട്‌..

"ദേ..... പോണൂ.... ഞാന്‍....."

"എവിടെ???? എവിടെ????...."ഞെട്ടിത്തിരിഞ്ഞ്‌ സ്ക്രീനിലേയ്ക്ക്‌ നോക്കിക്കൊണ്ട്‌ ഭാര്യ..

"ഇപ്പോത്തന്നെ സ്ക്രീനില്‍ വന്നു... ശ്ശൊ... നീ കണ്ടില്ലേ???... ഇനിയിപ്പോ അടുത്ത ഷോ കാണാം..."

അങ്ങനെ മാഷ്‌ നിരാശനായി അന്ന് മടങ്ങിപ്പോയി.

പിറ്റേന്ന് വീണ്ടും ഭാര്യയുമായി തിയ്യറ്ററിലെത്തി.

"നീ ശ്രദ്ധിച്ചിരിക്കണം... ഇനി കണ്ടില്ലാന്ന് പറയരുത്‌.." മാഷ്‌ വാര്‍ണിംഗ്‌ കൊടുത്തു.

നിര്‍ഭാഗ്യമെന്ന് പറയട്ടെ, ആ സീന്‍ ആയതും ഭാര്യ തുമ്മിയതും ഒരുമിച്ച്‌....

മാഷ്‌ സ്ക്രീനില്‍ ചൂണ്ടിക്കാണിച്ച്‌ കഴിഞ്ഞപ്പോഴാണ്‌ ഭാര്യ തുമ്മല്‍ കഴിഞ്ഞ്‌ തലയുയര്‍ത്തിയത്‌. അപ്പോഴെയ്ക്കും മാഷിന്റെ സീന്‍ കഴിഞ്ഞുപോയിരുന്നു.

ഇത്തവണ മാഷിന്‌ ശരിയ്ക്കും ദേഷ്യം വന്നു.

"നീ എന്ത്‌ കാണാനാടീ വന്നിരിയ്ക്കുന്നത്‌??? മര്യാദയ്ക്ക്‌ നോക്കിയിരിയ്ക്കാന്‍ ഞാന്‍ പറഞ്ഞതല്ലേ..... ഒരു തവണ കൂടി കൊണ്ടുവരും... അതിലും കണ്ടില്ലെങ്കില്‍ നിന്നെ ഞാന്‍..."

(അടുത്ത ദിവസവും മാഷ്‌ ഭാര്യയുമായി തിയ്യറ്ററിലെത്തിയെന്നും ഇത്തവണ ഭാര്യ മാഷെ സ്ക്രീനില്‍ കണ്ടതായി സമ്മതിച്ചെന്നും ജനം പറയുന്നു)

Labels: